Thursday, September 3, 2009

ഫാനുകളില്‍ കുരുങ്ങി ആത്മഹത്യ ചെയ്യുന്ന സിനിമാ കാഴ്ചകള്‍

കേരളത്തിലെ പുതുതലമുറയെ ബാധിച്ചിരിക്കുന്ന താരാരാധന എന്ന മഹാരോഗത്തിന്‍റെ പ്രതിഫലനമാണ് സിനിമാ തിയ്യറ്ററിനുമുന്നില്‍ കാണുന്ന ഫാന്‍സ്‌ അസോസിയേഷനുകളുടെ ഫ്ലെക്സ്‌ ബോര്‍ഡുകള്‍. ആരാധനാപുരുഷന്‍റെ, വെള്ളിത്തിരയിലെ വീരനായകന്‍റെ ഈ അനുയായികള്‍ മലയാള സമൂഹത്തിന് തന്നെ മാനഹാനിയാണ്‌. ഇത്തരം അസോസിയേഷന്‍ ഭാരവാഹികളുടെ ഫോട്ടോകളും പേരു വിവരങ്ങളും മൊബയില്‍ നമ്പരും പ്രസ്തുത ബോര്‍ഡില്‍ നായകന്‍റെ വിവിധ ഭാവങ്ങളിലുള്ള പോസുകള്‍ക്ക് ചുവടെ ആത്മ രതിയുടെ പാണ്ടുപോലെ നമുക്ക് കാണേണ്ടിവരുന്നു.

താരങ്ങളെ ദൈവങ്ങളെപോലെ ആരാധിച്ച്, സിനിമയില്‍ കാണുന്ന വിസ്മയ കാഴ്ചയാണ് ജീവിതം എന്ന് തെറ്റിദ്ധരിച്ച്‌ സ്വയം വിഡ്ഢിവേഷം കെട്ടുന്ന ഈ തലമുറയെ വാര്‍ത്തെടുക്കുന്നതില്‍ താരരാജാക്കന്‍മാര്‍ വഹിക്കുന്ന മനപ്പൂര്‍വ്വമായ പങ്ക് വലുതുതന്നെ.

ഒരു സൂപ്പര്‍ സ്റ്റാറിന്‍റെ പ്രദര്‍ശിപ്പിക്കുമ്പോള്‍ വേറെ സൂപ്പര്‍ സ്റ്റാറിന്‍റെ ഫാനുകള്‍ തിയ്യറ്ററില്‍ ബഹളമുണ്ടാക്കി കാഴ്ച്ചയെ തടസ്സപ്പെടുത്തുന്നു. ടിക്കറ്റെടുത്ത് തിയ്യറ്ററില്‍ കയറുന്ന കുടുംബ പ്രേക്ഷകര്‍ക്ക്‌ സിനിമ പാതി വഴിയില്‍ ഉപേക്ഷിച്ച് മടങ്ങേണ്ടി വരുന്നു. ഇപ്പോള്‍ നഗരത്തിലെ ചന്ത പോലെയായി സിനിമാ കൊട്ടകകളുടെ അകവും പുറവും.

ലൂമിയര്‍ സഹോദരന്‍മാര്‍ ആരാണെന്ന് ചോദിച്ചാല്‍ ഉത്തരം പറയാന്‍ പറ്റുന്നവരല്ല, ഭൂരിപക്ഷം അസോസിയേഷന്‍ ഭാരവാഹികളും. സത്യജിത് റെ യെ ഇവര്‍ കേട്ടിരിക്കില്ല. കേട്ടാല്‍ തന്നെയും ഒരു അസോസിയേഷനോന്നും ആരും മോഹിക്കേണ്ട. ഭാഗ്യം.

***     ***    *** 

ഒരു ഉദാഹരണം:


നമ്മുടെ ഒരു സാധാ സിനിമാ നടനും , ഗബ്രിയേല്‍ ഗാര്‍സിയ മാര്‍ക്വിസും ഒന്നിച്ചൊരു ബസ്സില്‍ നിന്നും നഗരത്തില്‍ ഇറങ്ങിയാല്‍ എന്ത് സംഭവിക്കും? ഒരു ചുക്കും സംഭവിക്കില്ല. ലോകത്തിന്‍റെ കഥാകാരന്‍ ഒരു ഓട്ടോയിലോ മറ്റോ കയറി

പോകും. പക്ഷെ നടനെ ജനം പൊതിയുന്നു. കുശലം പറയാന്‍ ജനം ആര്‍ത്തികാട്ടുന്നു. മൊബൈലിലെ ക്യാമറയില്‍ അപൂര്‍വ്വ നിമിഷം പകര്‍ത്തുന്നു. ഇതൊരു കുറ്റമാണോ? അങ്ങനെ ചോദിക്കരുത്. അതാണ്‌ സിനിമയുടെ ശക്തി.
 
***     ***     ***

ഒരു കോടിയോ അതിലധികമോ പ്രതിഫലം പറ്റുക. സ്വന്തം ഇഷ്ടാനിഷ്ടങ്ങള്‍ മാത്രം കഥയില്‍ കൊണ്ടുവരാന്‍ ശ്രമിക്കുക.


ഇതൊക്കെയായിട്ടും പടം എട്ടു നിലയില്‍ പൊട്ടുക. നായകന്‍മാര്‍ പ്രതിഫലത്തുക കുറയ്ക്കണമെന്ന് അഭിപ്രായപ്പെട്ടിട്ട് കാര്യമില്ല. സ്വന്തം അദ്ധ്വാനത്തിനുള്ള കൂലി സ്വയം നിശ്ചയിക്കുന്ന വിപ്ലവ ബോധം നല്ലതുതന്നെ. എന്നാല്‍ കുറഞ്ഞ പക്ഷം രണ്ടാഴ്ചയെങ്കിലും ഹൌസ് ഫുള്‍ ആയി ഓടുമെന്നു വല്ല ഗ്യാരണ്ടിയും ഉണ്ടോ?

കഥാകൃത്തും സംവിധായകനും അഭിനേതാവിന് വഴങ്ങുന്നിടത്ത് സിനിമയുടെ പൊതു നിയമം ലംഘിക്കപ്പെടുന്നു. ഒപ്പം ഏതെങ്കിലും നടീനടന്‍മാരെ മനസ്സിലാവാഹിച്ച് അവര്‍ക്കുവേണ്ടി കഥാപാത്രങ്ങളെ ഓപ്പറേഷനിലൂടെ പുറത്തെടുക്കുന്ന കഥാകൃത്തിന്‍റെ പ്രവണത നല്ല കഥയുണ്ടാകാന്‍ ഒരിക്കലും അവസരം സൃഷ്ടിക്കില്ലെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം.
 
..........................................................................................

Thursday, August 27, 2009

മാവേലി

..................................................
പൂക്കള്‍
പ്ലാസ്റ്റിക് ഉറയില്‍ വാങ്ങി
ഇന്‍റര്‍ലോക്ക് മുറ്റത്തൊരു
തമിഴ്നാടന്‍ പൂക്കളം.


പരസ്യങ്ങള്‍ക്കിടയില്‍
ഹ്രസ്വമായ വാര്‍ത്തകള്‍.


കാണം വില്‍ക്കാനുള്ള
മാനവന്‍റെ നെട്ടോട്ടം.


പുസ്തകച്ചന്തകളില്‍
നളിനി ജമീല.


മംഗലാപുരം
തീവണ്ടിയാപ്പീസില്‍
ഉടുതുണിപോലും
മോഷ്ടിക്കപ്പെട്ട്
മാവേലി...